ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ; തറപറ്റി കോൺഗ്രസ്
December 8 | 11:58 AM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകത്തിൽ എതിരാളികളെ അപ്രസക്തരാക്കി ബിജെപിക്ക് ഏഴാം തവണയും ഭരണം. 150 സീറ്റാണ് മോദി തന്നെ ഗുജറാത്തിലെ ജനങ്ങളോട് ചോദിച്ചതെങ്കിൽ അതിനെക്കാള് സീറ്റുകൾ വോട്ടർമാർ നൽകി. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. ഈ മിന്നും വിജയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തിൽ മോദിയും അമിത് ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു. അതിന്റെ നേട്ടവും ഫലത്തിൽ കണ്ടു.
2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്. എന്നാൽ ഇപ്പോൾ ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 155 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലുമായിരുന്നു വോട്ടെടുപ്പ്.
ഗുജറാത്ത് മോഡൽ വികസനമായിരുന്നു ബിജെപി വോട്ടർമാർക്ക് മുന്നിൽ എടുത്തുകാട്ടിയത്. പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവവും ജനസ്വാധീനവും വോട്ടായി മാറുമെന്ന ബിജെപിയുടെ വിശ്വാസം തെറ്റിയില്ല. 27 വർഷത്തെ ഭരണത്തോടു സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന എതിർപ്പ് മറികടക്കാൻ ഒട്ടേറെ വികസന പദ്ധതികളും പാർട്ടി മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു.