രാഹുലിനെ അയോഗ്യനാക്കിയതിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; മോദിയുടെ ചിത്രം കത്തിച്ചു, പൊലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ
March 25 | 09:51 AM
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടായി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്.
ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ആലപ്പുഴയിലും പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ബൈപ്പാസ് ഉപരോധിച്ചു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ഷെഫീക്കിന്റെ നേതൃത്വത്തിൽ കൊമ്മാടിയിലായിരുന്നു ഉപരോധം.
ബൈപ്പാസിൽ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.