കലാമണ്ഡലം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി; ഉത്തരവിറക്കി സാംസ്കാരിക വകുപ്പ്
November 10 | 07:28 PM
തിരുവനന്തപുരം: സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയതെന്നാണ് സൂചന.
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ.
സാംസ്കാരിക വകുപ്പിന്റെ വിശദീകരണം;
കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് .
2015 ലെ സർക്കാർ ഉത്തരവ് GO (ms) 39/2015/CAD 12.11.2015 പ്രകാരം ആണ് കലാമണ്ഡലം സർവ്വകലാശാലയുടെ ചാൻസിലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി ആയിരിക്കും ചാൻസലർ എന്ന വ്യവസ്ഥ ഉൾച്ചേർത്തത് . ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കലാ സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗൽഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും.