സുരക്ഷ ഉറപ്പാക്കിയതിന് ശേഷം ശബരിമലയിൽ വെടി വഴിപാട് മതിയെന്ന് കളക്ടര്‍; വഴിപാട് താത്ക്കാലികമായി നിര്‍ത്തി
January 5 | 08:24 AM
ശബരിമല: ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലും വെടിവഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തുണ്ടായത് തീപിടുത്തമാണെന്ന പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെടിമരുന്ന് സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതെയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കളക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്തെ ഇന്‍സുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.