പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു; 2023നെ വരവേറ്റ് ലോകം
January 1 | 06:14 AM
തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷമെത്തി. 2022നെ ആഘോഷമായി പറഞ്ഞയച്ച് ആഹ്ലാദത്തിലാറാടിയാണ് നാടും നഗരവും 2023 നെ വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. നിരത്തുകളാകെ അലങ്കാരദീപങ്ങള്‍ വിസ്മയക്കാഴ്ച ഒരുക്കി. ആഘോഷങ്ങള്‍ ലഹരിയില്‍ മുക്കുന്നവരെ നിരീക്ഷിക്കാന്‍ ശക്തമായ പൊലീസ് വിന്യാസവുമുണ്ടായിരുന്നു.
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ സമോവ, ടോംഗ ദ്വീപുകളിലും നവവര്ഷമെത്തിയിരുന്നു. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023നെ വരവേറ്റ ആദ്യ പ്രധാന നഗരമായി മാറി.
കേരളത്തിൽ തലസ്ഥാന നഗരിയിലും കൊച്ചിയിലും ഉള്‍പ്പടെ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പുതുവര്‍ഷ ആഘോഷം പൊടിപൊടിച്ചു. ഫോര്‍ട്ട് കൊച്ചിയിലും ചെറായി ബീച്ചിലും കോവളത്തുമാണ് വന്‍ ആഘോഷം നടന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുതുവത്സര ആശംസ നേര്‍ന്നു. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.