ഐപിഎൽ: പതിവ് പോലെ തോറ്റുതുടങ്ങി മുംബൈ; ആർസിബിക്ക് വമ്പൻ ജയം
April 3 | 07:16 AM
ബെംഗളൂരു: ഐപിഎല്ലില്‍ തോറ്റ് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ ശീലത്തിന് ഇക്കുറിയും മാറ്റമില്ല. ആദ്യ മത്സരത്തില്‍ 8 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രോഹിത് ശര്‍മ്മയെയും കൂട്ടരേയും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മലര്‍ത്തിയടിച്ചു. മുംബൈ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് കൂട്ടുകെട്ടുമായി ആര്‍സിബിക്ക് ഹിമാലയന്‍ തുടക്കം നല്കി. 43 പന്തില്‍ 73 റണ്‍സുമായി ഫാഫും അക്കൗണ്ട് തുറക്കാതെ ഡികെയും പുറത്തായി. വിരാട് കോലിയും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പടെയുള്ളവരെ കടന്നാക്രമിച്ച് വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ആര്‍സിബിക്കും മിന്നും തുടക്കം നല്കി. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സ് പിറന്നു. തകര്‍ത്തടിച്ച ഡുപ്ലസി 29 പന്തില്‍ 50 തികച്ചപ്പോള്‍ 11-ാം ഓവറിലെ മൂന്നാം പന്തില്‍ പീയുഷ് ചൗളയെ സിക്സിന് പറത്തി വിരാട് കോലി ടീമിനെ 100 കടത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇത് രണ്ടാം തവണയാണ് ആര്‍സിബി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് തികയ്ക്കുന്നത്. പിന്നാലെ കോലി 38-ാം പന്തില്‍ തന്റെ അമ്പത് പൂര്‍ത്തിയാക്കി. ഇതിന് ശേഷം ഡുപ്ലസിയെ ആര്‍ഷാദ് ഖാനും ദിനേശ് കാര്‍ത്തിക്കിനെ കാമറൂണ്‍ ഗ്രീനും പുറത്താക്കിയെങ്കിലും കിംഗ് കോലിയെ പിടിച്ചുനിര്‍ത്താനായില്ല.