വിഴിഞ്ഞം പദ്ധതി: 2023 സെപ്റ്റംബർ അവസാനം ആദ്യ കപ്പൽ എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
December 14 | 01:10 PM
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടൺ ആയാണ് ഉയർത്തുന്നത്. എല്ലാ മാസവും പ്രവർത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024 ആവുമെന്നാണ് കണക്കുകൂട്ടൽ. 70 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു.