രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികൾ
March 27 | 04:29 PM
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം ജാഗ്രതയിലാണ്. പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനാണ് കേന്ദ്രസർക്കാർ തീരുമാനം. സംസ്ഥാനങ്ങളോട് ഏപ്രിൽ പത്തിനും പതിനൊന്നിനുമായി മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ- സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്നാണം നിർദേശം. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.
അതേസമയം രാജ്യത്ത് കേസുകൾ കൂടാൻ കാരണം ഒമി ക്രോണിൻറെ പതിപ്പാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുവരെ കണ്ടെത്തിയ പതിപ്പുകൾക്ക് നിലവിലുള്ള വാക്സിൻ ഫലപ്രദമെന്നും മന്ത്രി അറിയിച്ചു.