എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി പെട്രോൾ വാങ്ങിയത് ഷൊർണ്ണൂരിൽ നിന്ന്; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്
April 8 | 02:07 PM
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് പ്രതി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, പെട്രോള്‍ എവിടെ നിന്നും ശേഖരിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുന്നത്. സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസില്‍ ഷൊര്‍ണ്ണൂരില്‍ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നാണ് പെട്രോള്‍ ശേഖരിച്ചത്. ഷാരൂഖ് സെയ്ഫിയെ മാലൂര്‍കുന്നിലെ എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഞായറാഴ്ച്ചയാണ് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്. നാല് ലിറ്റര്‍ പെട്രോളാണ് പ്രതി വാങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പമ്പ് ഒഴിവാക്കി ഒരു കിലോ മീറ്റർ അകലെയുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത് ആസൂത്രിതമെന്ന് പൊലീസ് സംശയിക്കുന്നു.ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പരാതി നല്‍കിയത് മാര്‍ച്ച് 31 നാണ്. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്കാണ് പ്രതി സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രില്‍ പുറപ്പെടുന്നത്. ഏപ്രില്‍ രണ്ടാം തിയ്യതി, ഞായറാഴ്ച്ച പുലര്‍ച്ചെ 4.45 ന് പ്രതി ഷൊര്‍ണ്ണൂരില്‍ എത്തി. വൈകുന്നേരം 6.58 നാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തുന്നത്. ഇതിനിടയില്‍ പ്രതി എന്തൊക്കെ ചെയ്തുവെന്നതില്‍ അന്വേഷണം നടത്തുകയാണ് സംഘം.അതേസമയം എന്തിനാണ് പ്രതി കൃത്യം നടത്തിയത്, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ, തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ എന്നതില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്. ഈ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.