താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പണമിടപാടുകളെന്ന് സൂചന
April 8 | 01:02 PM
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഭാര്യ സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറിൽ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തർക്കമെന്നാണ് സൂചന. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽതന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു.