ജി.സുകുമാരന്‍ നായരുടെ 'തറവാടി നായർ' പരാമർശത്തോടെ ശശി തരൂരിൻ്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശന്
January 14 | 07:44 PM
ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ‘തറവാടി നായർ’ പരാമർശത്തോടെ ശശി തരൂരിൻ്റെ രാഷ്ട്രീയഭാവി
തീർന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഡൽഹി നായരായിരുന്ന ആൾ
പെട്ടെന്ന് കേരള നായരും, വിശ്വപൗരനുമായി..ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും എന്‍എസ്എസിന്റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അതുവരെ ഡല്‍ഹി നായരായിരുന്ന ശശി തരൂര്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ തറവാടി നായരും പിന്നീട് വിശ്വപൗരനുമായി. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താം എന്നാല്‍ ഒരു പൊതുവേദിയില്‍ ഇങ്ങനെ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കേരളത്തില്‍ പതിനഞ്ച് ശതമാനമുള്ള നായര്‍ സമുദായം മാത്രം വോട്ട് ചെയ്താല്‍ തരൂരിന് ജയിക്കാന്‍ കഴിയുമോ. ബാക്കി എത്ര വിഭാഗങ്ങള്‍ പുറത്തിരിക്കുന്നു. ജി.സുകുമാരന്‍ നായര്‍ ഇത്ര വിലകുറഞ്ഞ പ്രസ്താവന നടത്തിയിട്ടും കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അതിനെ എതിര്‍ക്കാന്‍ തയാറായില്ല.
സുകുമാരന്‍ നായര്‍ക്ക് പകരം താനാണ് അത്തരമൊരു പ്രസ്താവന നടത്തിയിരുന്നതെങ്കില്‍ തനിക്കെതിരെ സ്വന്തം സമുദായത്തില്‍ നിന്ന് എത്രപേര്‍ എതിര്‍പ്പുമായി എത്തിയേനെ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ സമുദായത്തിലെ തര്‍ക്കം ആരാധനാക്രമം വരെ എത്തി. എന്നാല്‍ തന്നെ യേശുവിന്റെ നാമത്തില്‍ അവരെല്ലാം ഒന്നാണ്. ഭിന്നിച്ചുനിന്നവര് എവിടെ എത്തിയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതിനിടെ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനും ഇടത് സര്‍ക്കാരിനെ പിന്തുണക്കാനും വെള്ളാപ്പള്ളി മറന്നില്ല. ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ തൊഴിലുറപ്പും കിറ്റും പെന്‍ഷനും കൃത്യമായി കിട്ടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതുപോലും ലഭിച്ചിരുന്നില്ല ഈ സര്‍ക്കാര്‍ പെന്ഷന് തുക ഉയര്‍ത്താന്‍ തയാറായെന്നും വെള്ളാപ്പള്ളി പറഞ്ഞു.