കൊവിഡ്: ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടി-പിസിആർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
December 24 | 07:14 PM
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് എത്തുന്ന രാജ്യാന്തര യാത്രികർക്ക് ആർടി-പിസിആർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈനയ്ക്ക് പുറമെ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കാണ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയതെന്ന് സർക്കാർ അറിയിച്ചു.
നിലവിലെ കോവിഡ് സാഹചര്യം നേരിടാനും വൈറസ് വ്യാപനം ചെറുക്കാനും രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഞ്ച് രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രികർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയെന്ന തീരുമാനം പുറത്തുവന്നത്.
ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കുന്നതിനുള്ള എയർ സുവിധ ഫോമുകൾ പൂരിപ്പിക്കുന്നത് നിർബന്ധമാക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗായാണ് എയർ സുവിധ വീണ്ടും അവതരിപ്പിക്കുന്നത്. മുമ്പ് കോവിഡ് മാനദണ്ഡപ്രകാരം ഏർപ്പെടുത്തിയ എയർ സുവിധ കഴിഞ്ഞ മാസമാണ് സർക്കാർ പിൻവലിച്ചത്. എന്നാൽ ചൈനയിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ ഉപവകഭേദമായ ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികൾ വീണ്ടും കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.