ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
January 13 | 10:58 PM
ഡൽഹി: വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമായത്. ഫ്ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
“എല്ലാ വിദേശ സന്ദർശകർക്കും എനിക്ക് ഒരു സന്ദേശമുണ്ട്, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതും അതിനപ്പുറവും എല്ലാം ഇന്ത്യയിലുണ്ട്. ഇന്ത്യയെ വാക്കുകളിൽ നിർവചിക്കാൻ കഴിയില്ല, അത് അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ”- പ്രധാനമന്ത്രി പറഞ്ഞു.
51 ദിവസം നീണ്ട യാത്രയിൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസിൽ 3 ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചെലവാകുക. 51 ദിവസത്തിനിടെ, വാരാണസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാർ സ്കൂൾ ഓഫ് യോഗ, വിക്രംശില യൂണിവേഴ്സിറ്റി, സുന്ദർബന് ഡെൽറ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊൽക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ, മറ്റു ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവിങ്ങളിലൂടെയാണ് ആഡംബരക്രൂസ് സഞ്ചരിക്കുക. ഇതിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്കാരം, ചരിത്രം, എന്നിവ അനുഭവിക്കാൻ സഞ്ചാരികൾക്കാകും. എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. ഇതിന്റെ ബുക്കിങ് ഉടൻ തുടങ്ങും.