വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യൻ വ്യോമസേനാഭ്യാസം ഇന്നും തുടരും
December 16 | 11:14 AM
ന്യൂഡൽഹി: തവാങ് മേഖലയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് വടക്കുകിഴക്കൻ മേഖലയിൽ ആരംഭിച്ച ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും.
അതേസമയം ഇന്ത്യ-ചൈന സംഘർഷ വിഷയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെൻ്റിൽ ഉയർത്തും. രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.