ഡൽഹിയിൽ പോയി മോദിക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടത്; കേരളാ പൊലീസിനെ കോൺഗ്രസുകാർ ആക്രമിക്കുന്നത് നിർത്തണം: ഇ.പി ജയരാജൻ
March 25 | 09:54 AM
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് അക്രമം നിർത്തണമെന്ന് ഇപി ജയരാജൻ. അയോഗ്യനാക്കിയ രാഹുൽ ഗാന്ധിക്ക് അനുകൂലമായവികാരം അക്രമം ഇല്ലാതാകും. കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളാ പൊലീസിനെ കോൺഗ്രസുകാർ ആക്രമിക്കുന്നു. പ്രതിഷേധത്തിന്റെ പേരിൽ കേരളത്തിലെ അക്രമം നിർത്തണം. ഡൽഹിയിൽ പോയി മോദിക്ക് എതിരെയാണ് പ്രതിഷേധം നടത്തേണ്ടതെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടായി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്.
ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.