ലൈഫ് മിഷൻ കേസ്: യു.വി ജോസ് ഇഡിക്ക് മുന്നിൽ ഹാജരായി
March 22 | 04:10 PM
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ പദ്ധതിയുടെ മുൻ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നിൽ ഹാജരായി. തുടർച്ചയായി രണ്ടാം തവണയാണ് ജോസ് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് ഇഡി ജോസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.കള്ളപ്പണ, ഡോളർ ഇടപാടുകളിൽ സന്തോഷിന്റെ പങ്കാളിത്തം തെളിയിക്കുന്നതായിരുന്നു ജോസിന്റെ മൊഴി. സന്തോഷിനേയും ജോസിനേയും ഒരുമിച്ചിരുത്തി ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച ഇഡി ജോസിന്റെ മൊഴിയെടുത്തിരുന്നു. സന്തോഷിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ജോസ് മൊഴി നൽകിയതായാണ് വിവരം.
അതേസമയം സന്തോഷ് ഈപ്പനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യാൻ കൂടുതൽ സമയംവേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. തിങ്കളാഴ്ചയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ നൽകിയാണ് യുണിടാക്ക് കമ്പനി പദ്ധതിയുടെ നിർമ്മാണക്കരാർ നേടിയതെന്നാണ് കേസ്.