'മറ്റൊരു സംസ്ഥാനത്തും 56 വയസില്‍ വിരമിക്കേണ്ടി വരില്ല'; കേരളത്തിലെ പെൻഷൻ പ്രായം നീതിയുക്തമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം
February 4 | 09:59 AM
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ജീവനക്കാർ 56-ാം വയസിൽ വിരമിക്കുമെന്ന് കേട്ട് ആശ്ചര്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി. കേരളത്തിലെ പെന്ഷൻ പ്രായം നീതിയുകത്മല്ലെന്ന് ജഡ്ജി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രൊഫെസ്സര് / അസ്സോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.
മറ്റൊരു സംസ്ഥാനത്തും 56-ാം വയസിൽ വിരമിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോണി നടേശനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷാണ് കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അമ്പത്തിയാറാം വയസിൽ വിരമിക്കുമെന്ന് കോടതിയിൽ പറഞ്ഞത്. തുടർന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
കുട്ടികളുടെ പഠനം ഉള്‍പ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് റസ്തോഗി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായം. കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
എന്നാൽ നിരവധി ചെറുപ്പക്കാരാണ് ഒരോ വർഷവും ഉയർന്ന പഠനത്തിന് ശേഷം തൊഴിലന്വേഷകരായി മാറുന്നത്. പെൻഷൻ പ്രായം ഉയർത്തുമ്പോൾ തൊവിൽ സാധ്യതകൾ നഷ്ടമാകുമെന്ന് സീനിയർ അഭിഭാഷകൻ വി. ഗിരിചൂണ്ടിക്കാട്ടി. എന്നാൽ രണ്ടും സന്തുലിതമായി കൊണ്ടു പോകണമെന്നായിരുന്നു ജസ്റ്റിസ് റസ്തോഗി അഭിപ്രായപ്പെട്ടു. പെന്ഷന് പ്രായം ഉയര്‍ത്തുന്നത് നയപരമായ തീരുമാനമാണെന്നും അതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷും കോടതിയില്‍ വ്യക്തമാക്കി.