മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ഇന്ന് കേന്ദ്രസംഘം എത്തും
November 26 | 09:25 AM
മലപ്പുറം: അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്രസംഘമെത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടന്നുവരികയാണ്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ 700 ഓളം വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 19 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷൻ പുരോഗമിക്കുകയാണ്.
ഇന്നെത്തുന്ന കേന്ദ്രസംഘം കൽപ്പകഞ്ചേരിക്ക് പുറമെ പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും. നിലവിൽ പ്രദേശത്തെ സ്കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നേരത്തെ കർശന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി വരികയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. മലപ്പുറത്തിന് ശേഷം അഞ്ചാംപനി പടരുന്ന ജാർഖണ്ഡിലും ഗുജറാത്തിലും കേന്ദ്രസംഘം സന്ദർശനം നടത്തും.