'മോദി പറഞ്ഞ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്'; തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയില്‍ കെ സുരേന്ദ്രൻ
March 19 | 03:43 PM
കോഴിക്കോട്: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി. മാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. 'ഞങ്ങള്‍ ഇക്കാര്യത്തില്‍ എല്ലാ കര്‍ഷക പ്രതിനിധികളുമായും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അത്താണിയായി ഇനി നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമേയുള്ളൂവെന്നതാണ് സത്യം. അതിന്റെ ഭാഗമായി മോദി സര്‍ക്കാരിനെ പിന്തുണക്കുന്ന ഒരു ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ കേരളത്തിലും വരേണ്ടതുണ്ട്. അതിന് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതസാമുദായിക വിഭാഗങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എം.വി ഗോവിന്ദന്റെ പ്രതികരണം. കര്‍ഷകര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.', കെ സുരേന്ദ്രന് പറഞ്ഞു.