എൻഐഎ റെയ്ഡിന് മുമ്പെ പിഎഫ്ഐ നേതാക്കള്‍ 'പറന്നു'; വിവരം ചോർന്നെന്ന് സൂചന
December 29 | 12:05 PM
തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന. അതേസമയം റെയ്ഡ് വിവരങ്ങൾ നേരത്തെ ചോർന്നതായും സൂചനയുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
അതീവഗൗരവ സ്വഭാവമുള്ള വിവര ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സിആർപിഎഫിന്റെ പിന്തുണയോടു കൂടിയാണ് എൻഐഎ സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പൊലീസിൽ വിവരം അറിയിച്ചു കൊണ്ട്, അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് വിവര ചോർച്ച ഉണ്ടായിട്ടുള്ളത്.
ജില്ലയിൽ മൂന്നിടങ്ങളിൽ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ അതിന് മുൻപ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കൾ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേർ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാൾ പുലർച്ചെ എൻഐഎ സംഘം വീട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.
അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻഐഎ സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പിഎഫ്ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം. സംസ്ഥാനത്ത് മറ്റിടങ്ങളിൽ റെയ്ഡിന് എൻഐഎ സംഘം എത്തിയ സമയത്ത് പ്രധാനപ്പെട്ട നേതാക്കൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.