തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി
January 14 | 12:58 PM
തിരുവനന്തപുരം: മംഗലപുരത്ത് തുടർച്ചയായി രണ്ടാം തവണയും പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചൽ തുടരുന്നു. പുത്തൻതോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമായായിരുന്നു രണ്ട് ആക്രമണം. പ്രധാന പ്രതികളിലൊരാളായ ഷമീർ പിടിയിലായെങ്കിലും മുഖ്യപ്രതി ഷഫീഖ് അക്രമണ ശേഷം ഓടി രക്ഷപെട്ടു.ഉച്ചയ്ക്ക് രക്ഷപ്പെട്ട ഷെഫീഖ് രാത്രി വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞ് വീണ്ടും പിടിക്കാനെത്തിയപ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. നാടൻ ബോംബാണ് പൊലീസിന് നേരെ എറിഞ്ഞത്. പൊലീസുകാർ പരുക്കേൽക്കാതെ തലനാഴിരയ്ക്ക് രക്ഷപ്പെട്ടു. പിന്നീട് വീട്ടിൽ നിന്ന് 32 ഗ്രാം എം.ഡി.എം.എയും നാടൻ ബോംബും കണ്ടെടുത്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.