ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കുനേരെ ആക്രമണം; പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
March 11 | 04:29 PM
അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.
ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാർ ആരോപിച്ചു. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘർഷ മേഖലകൾ സന്ദർശിക്കാനാണ് പ്രതിപക്ഷ എംപിമാർ ത്രിപുരയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്.