സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് മോദി സർക്കാർ ശ്രമിച്ചത്; രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്: മല്ലികാർജുൻ ഖാർഗെ
March 26 | 09:56 PM
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിൻ്റെ വായ മൂടിക്കെട്ടാനാണ് മോദി സർക്കാർ ശ്രമിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിച്ച് ഡൽഹിയിലെ രാജ് ഘട്ടില്‍ നടത്തുന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. രാഹുലിന് ആരേയും ഭയമില്ല, നിർഭയനായി അദ്ദേഹം സംസാരിക്കുമെന്നും ഖാർഗെ പറഞ്ഞു. അദാനിയുമായുള്ള മോദിയുടെ ബന്ധത്തെ ചോദ്യം ചെയ്തത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാഹുലിൻ്റെ ചോദ്യങ്ങൾക്ക് മോദിക്ക് മറുപടിയില്ലായിരുന്നു. അതുകൊണ്ടാണ് ഗാന്ധി കുടുംബത്തെയും, കോൺഗ്രസിനെയും അപമാനിക്കാൻ ബിജെപി ശ്രമിച്ചത്. ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി. ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ 'വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് 'മോദി ചോദിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുൽ അതിജീവിക്കുമെന്നും ഖാർഗെ പറഞ്ഞു. ഈ സത്യാഗ്രഹം ഇന്നത്തേക്കുള്ളതാണ് എന്നാൽ ഇത്തരം സത്യാഗ്രഹങ്ങൾ രാജ്യത്തുടനീളം നടത്തും. സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്ന് ഖാർഗെ പറഞ്ഞു. കർണാടകയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബിജെപിക്ക് അധികാരമില്ല. കർണ്ണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന് സൂറത്തിലാണ് കേസെടുത്തത്. കോടതി നടപടികളോട് രാഹുൽ സഹകരിച്ചു. ഈ നടപടിയുടെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടായെന്നും ഖാർഗെ പറഞ്ഞു. പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, കെ സി വേണുഗോപാൽ എന്നീ നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുത്തു.