മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്:ഫുൾബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാൻ പറ്റില്ല: രമേശ് ചെന്നിത്തല
March 31 | 03:03 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾബെഞ്ചിന് വിട്ട നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫുൾബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാൻ പറ്റില്ല. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. അദ്ദേഹം കുറ്റക്കാരനാണ്. വിധി വൈകിപ്പിക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത വിധി വൈകിപ്പിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുമ്പിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കണം. ശിക്ഷയിൽ നിന്നും രക്ഷപ്പെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജനപക്ഷപാതമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കേസില്‍ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂണ്‍ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായത്. ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ ബെഞ്ച്. ഇതോടെ കേസില്‍ വിധി നീളും. വാദം പൂര്‍ത്തിയാക്കിയിട്ടും ഒരു വര്‍ഷമായി കേസില്‍ വിധി പറയാതിരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഇതോടെ താല്കാലിക ആശ്വാസമായി. കേസില്‍ ഫുള്‍ ബെഞ്ച് വിശദമായ വാദം വീണ്ടും കേള്‍ക്കും. അന്തിമ വിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.