പരിപാടിയുള്ള ജില്ലകളിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിൽ വച്ച നടപടി ശ്രദ്ധയിൽപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി
March 3 | 12:23 PM
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരിപാടിയുള്ള ജില്ലകളിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിൽ വച്ച നടപടി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച കയറുന്ന സാഹചര്യം ഒഴിവാക്കാനും സമരക്കാരുടെ സുരക്ഷയെ കരുതിയും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനിടെ ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ സിപിഐ(എം) സംരക്ഷിക്കില്ല. തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നോക്കും. തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഗുണ്ടാ തലവന്മാര്ക്ക് രക്ഷപെടാന്‍ പഴുതൊരുക്കുന്നത് എല്‍ഡിഎഫിന്റെ സംസ്കാരമല്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പ്രാധാന്യം കുറച്ചു കാണില്ല. രക്തദഹികളായ അക്രമി സംഘങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ക്രിമിനലുകളും, ക്വട്ടേഷന്‍കാരും പ്രതിപക്ഷത്തിന് എങ്ങനെയാണ് പ്രിയങ്കരരാകുന്നത്. അവരെ ചാരി സര്‍ക്കാരിനെ ആക്രമിക്കാമെന്ന വ്യഗ്രത വേണ്ട. ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന് പ്രതിപക്ഷത്തിനുള്ള മറുപടിയായി നിയമസഭയില്‍ പറഞ്ഞു.