വിവാദങ്ങള്‍ക്കിടെ സിപിഐഎം പി.ബി യോഗം ഇന്ന് ചേരും; ഇ.പി ജയരാജന്റെ സ്വത്ത് സമ്പാദനം പ്രാഥമിക പരിശോധനയില്‍
December 27 | 07:27 AM
ഡൽഹി: ഇ.പി ജയരാജനെതിരെയായ അനധികൃത സ്വത്ത് സമ്പാദന വിവാദങ്ങള്‍ക്കിടെ സിപിഐഎം പി.ബി യോഗം ഇന്ന് ഡല്‍ഹിയില്‍. പാര്‍ട്ടിതല അന്വേഷണവുമായി സംസ്ഥാന നേതൃത്വത്തിന് മുന്നോട്ട് പോകാം എന്നാണ് വിവാദത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
പൊളിറ്റ് ബ്യൂറോ യോഗം നേരത്തെ നിശ്ചയിച്ചതാണെങ്കിലും ഇ.പി ജയരാജനെതിരെ ഉയര്‍ന്ന വന്ന അനധികൃത സ്വത്ത് സമ്പാദനം പി.ബി യോഗത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാകും. സംസ്ഥാന ഘടകം വിഷയം ഉന്നയിച്ചാല്‍ യോഗത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ വിശദമായ ചര്‍ച്ച പിന്നീടാകും ഉണ്ടാവുക. മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗമാണ് ഇ.പി ജയരാജന്.
നിലവിലെ സാഹചര്യത്തില്‍, പി.ജയരാജന് രേഖാമൂലം ആരോപണങ്ങള്‍ എഴുതി നല്കുകയാണെങ്കില് സംസ്ഥാന നേതൃത്വത്തിന് അന്വേഷണം നടത്താം.
നടപടി വേണമെങ്കിലാകും കേന്ദ്ര കമ്മിറ്റിയില്‍ വിഷയം എത്തുക. തിരുത്തല്‍ രേഖയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന ആരോപണമായതിനാല്‍ വിഷയത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്. വിവാദങ്ങളില്‍ മേലുള്ള വിശദാംശങ്ങള്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് തേടിയിരുന്നു.