ബലാത്സംഗമടക്കമുള്ള കേസുകളില്‍ പ്രതി; പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി
December 19 | 10:15 AM
തിരുവനന്തപുരം: കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉൾപ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. സുനു ആറ് കേസുകളില്‍ പ്രതിയും 15 തവണ വകുപ്പുതല നടപടിക്ക് വിധേയനാകുകയും ചെയ്തിട്ടുണ്ട്.
പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധിപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാൽ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ സുനു ഇപ്പോൾ സസ്പെഷനിലാണ്.ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.