സാഹിത്യകാരി സാറാ തോമസ്(88) അന്തരിച്ചു
March 31 | 07:58 AM
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ‘നാർമടിപ്പുടവ’ എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ഈ കൃതിക്കാണ് 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.