ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം: 'മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം': വി.ഡി സതീശൻ
December 26 | 07:35 PM
തൃശൂര്‍: ഇ.പി ജയരാജനെതിരെ പി. ജയരാജന് സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവര്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങള്‍ നിഷേധിക്കാനും തയാറായിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
നേതാക്കള്‍ക്കെതിരായ റിസോര്‍ട്ട്, കള്ളംപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീര്‍ണത മറനീക്കി പുറത്തു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ ഇടപാടുകള്‍ക്ക് പിന്നിലും സി.പി.എം സാന്നിധ്യമുണ്ട്. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആറു വര്‍ഷമായി സി.പി.എമ്മില്‍ നടക്കുന്ന ജീര്‍ണതകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. മറ്റൊരു നേതാവിന് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്. എസ്.എഫ്.ഐ- ഡിവൈഎഫ്.ഐ നേതാക്കളുടെ വിക്രിയകള്‍ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തി നില്‍ക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.