ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം: ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണം; ഡിജിപിക്ക് പരാതി നൽകി മുഹമ്മദ് ഷിയാസ്
March 9 | 03:46 PM
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടുത്ത വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അട്ടിമറിക്ക് ഉത്തരവാദി കോർപറേഷൻ മേയറും സെക്രട്ടറിയും കരാർ കമ്പനി ഉടമയുമെന്നാണ് പരാതി. ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും മുഹമ്മദ് ഷിയാസ് പരാതിയിൽ പറയുന്നു. ബ്രഹ്മപുരം തീപിടുത്തതിൽ ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് മുഹമ്മദ് ഷിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊച്ചിൻ കോർപ്പറേഷൻ 54 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത ബയോ മൈനിംഗ് ഏറ്റെടുത്തത് എൽഡിഎഫിന്റെ മുൻ കൺവീനർ വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെട്ട കമ്പനിയാണെന്ന് ഷിയാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ 9 മാസമായിട്ട് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർഡിഎഫ് ആക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ. എന്നാൽ തീപിടുത്തത്തോടെ ആ ചിലവ് കമ്പനിക്ക് ലാഭിക്കാനായെനും ഷിയാസ് ആരോപിച്ചു.കൊച്ചി നഗരത്തിലെ മാലിന്യത്തിൽ നിന്നുപോലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്ന പാർട്ടിയും സർക്കാരുമായിരിക്കുകയാണ് ഭരണകൂടമെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തിയിരുന്നു.