കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രം; പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി
February 27 | 01:20 PM
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയെ തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രിത സമരമാണ് ഇപ്പോൾ നടക്കുന്നത്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കളമശ്ശേരി പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് ആണ്. ഷാഫി പറമ്പിൽ എംഎൽഎ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറുന്ന സാഹചര്യമുണ്ടായി. കൃത്യനിർവഹണം തടയാൻ ശ്രമിച്ചതിന് കേസെടുത്തു. തനിക്ക് കറുപ്പിനോട് വിരോധമില്ല. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രം. നാടിൻറെ വികസനത്തിനെതിരെ പോലും കുപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസം. വയലാർ സമരവീര്യം പറയുന്നവർ കറുത്ത തുണി കഷ്ണത്തെ പേടിക്കുന്നു. ആത്മഹത്യാ സ്ക്വാഡുകളും ആകാശ് തില്ലങ്കേരിമാരുടെ കില്ലർ സ്ക്വാഡുകളും യുഡിഎഫിന് ഇല്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.