ഭാഷാ സ്നേഹം ഭാഷാ ഭ്രാന്താകരുത്: ടി പത്മനാഭൻ
November 6 | 10:08 AM
കണ്ണൂർ: ഭാഷാ സ്നേഹം ഭാഷാ ഭ്രാന്താകരുതെന്ന് കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ സമാപന ഉദ്ഘാടനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലക്റേറ്റ് ആംഫി തിയറ്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ മേലുള്ള സ്നേഹം വർധിച്ചാൽ അത് ഭാഷയോടുള്ള ഭ്രാന്തായി മാറും. ഭാഷാ സ്നേഹം ഭാഷാ ഭ്രാന്തായി മാറാൻ ഇടവരുത്തരുത്. ഒരു രാജ്യം ഒരു ഭാഷ എന്ന വാദവുമായി കേന്ദ്ര സർക്കാർ പരിശ്രമിച്ചുവരുന്നുണ്ട്. തമിഴ്നാട് ഇതിന് കാര്യമായ മറുപടി നൽകി. ഇത് ഒരു കാലത്തും ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഒരു ഭാഷക്കും മറ്റൊരു ഭാഷയ്ക്കുമേൽ കുത്തകാവകാശം ഇന്ത്യയിൽ നടക്കില്ല. അങ്ങിനെ വന്നാൽ മലയാളി പ്രസംഗിക്കും, പ്ലക്കാർഡ് ഉയർത്തിപ്പിടിക്കും, ഘോഷയാത്ര നടത്തും. എന്നാൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രതിഷേധം കൂടുതൽ തീവ്രമായിരിക്കും. അതുകൊണ്ട് അത് നടക്കില്ല, നടപ്പിലാക്കാൻ പാടില്ലാത്തതുമാണ്. ഭാഷാ വികാരം മതവികാരത്തേക്കാളും മറ്റ് എന്ത് വികാരത്തേക്കാളും ശക്തമാണ്. നമ്മുടെ കാലത്ത് ഏറ്റവും വലിയ ഉദാഹരണം ബംഗ്ലാദേശിന്റെ ഉദ്ഭവമാണ്.
പങ്കിടലുകളിലൂടെയാണ് ഭാഷകൾ വളരുന്നത്. മലയാളം വളർന്നതും സമാന രീതിയിലാണ്. എല്ലാം സ്വന്തം ഭാഷയിലാകണമെന്ന് നാം ഒരിക്കലും ശഠിക്കരുത്. അന്യഭാഷയിൽനിന്ന് ആശയങ്ങൾ, പദങ്ങൾ കടം കൊണ്ടിട്ടാണ് ഭാഷ വളരുന്നത്. എല്ലാം മലയാളത്തിലാകണമെന്ന് ആരെങ്കിലും നിർദേശിച്ചാൽ അത് അങ്ങേയറ്റത്തെ വിഡ്ഢിത്തത്തിലാണ് കലാശിക്കുക. ഉപയോഗിക്കാൻ എളുപ്പമുള്ള പ്രയോഗങ്ങൾ മറ്റൊരു ഭാഷയിലാണെങ്കിലും അത് തെറ്റല്ല. മാതൃഭാഷക്ക് അനുകൂലമായി ധാരാളം നിയമങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ഇത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിനാൽ മലയാളം പൂർണമായ അർഥത്തിൽ ഭരണഭാഷയാകാൻ ഉദ്യോഗസ്ഥരുടെ ഇടപെടൽ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇ പോസ്റ്റർ നിർമാണ മത്സര വിജയികൾക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും ജീവനക്കാർക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ്, അനുഭവക്കുറിപ്പ്, ക്വിസ്, പരിഭാഷ മത്സര വിജയികൾക്കുമുള്ള സമ്മാനവും സർട്ടിഫിക്കറ്റും ടി പത്മനാഭൻ നൽകി.
ജീവനക്കാരുടെ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ മനോജ്കുമാർ ടി ജോർജ് (അസി. ഓഡിറ്റ് ഓഫീസർ, ജില്ലാ ഓഡിറ്റ് ഓഫീസ്), പി സരോജിനി ( ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, തളിപ്പറമ്പ്), സി ഷൈജു (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ഇരിട്ടി), ജീവനക്കാരുടെ അനുഭവക്കുറിപ്പ് മത്സരത്തിൽ ശ്രീലത രാജ്മോഹൻ (തലശ്ശേരി ജനറൽ ആശുപത്രി), സനോജ് കണിയറക്കൽ (ക്ലർക്ക്, ഇരിട്ടി സബ് രജിസ്്ട്രാർ ഓഫീസ്), യൂനുസ് പാണമ്പ്രോൻ (സീനിയർ ഓഡിറ്റർ, കൂത്തുപറമ്പ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം), അധ്യാപകരുടെ ആസ്വാദനക്കുറിപ്പിൽ പി വി നിഷ (മാതമംഗലം ജി എൽ പി എസ്), പ്രിയ (അഴീക്കോട് എച്ച് എസ് എസ്), കെ സമിയത്ത് ( ചട്ടുകപ്പാറ ജി എച്ച് എസ് എസ്), അധ്യാപകരുടെ അനുഭവക്കുറിപ്പിൽ സഹദ് (മാടായി പി ജെ എച്ച് എസ് എസ്), കെ സമിയത്ത് ( ചട്ടുകപ്പാറ ജി എച്ച് എസ് എസ്), എം വി നാരായണൻ ( പരിപ്പായി ഗവ. എൽ പി), പരിഭാഷ മത്സരത്തിൽ കെ എം ഗായത്രി (ജില്ലാ ലേബർ ഓഫീസ്), അജേഷ് കളത്തുംകണ്ടി (ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ്), ടി വി ശ്രീലേഖ (ജില്ലാ ഇൻഫർമേഷൻ ഓഫീസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജീവനക്കാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എ വി സ്നേഹ (ജില്ലാ ഇൻഫർമേഷൻ ഓഫീസ്) ഒന്നാം സ്ഥാനവും ഷാജി മൂർക്കോത്ത് (റവന്യു വകുപ്പ്), ദിനേശ് (പ്ലാനിംഗ് ഓഫീസ്) എന്നിവർ രണ്ടാം സ്ഥാനവും സി പി സുധാകരൻ (ഡി എം ഒ ഓഫീസ്), നിമിഷ (പ്ലാനിംഗ് ഓഫീസ്) എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഇ-പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കെ പി ശ്രീഹര (എട്ടാംതരം, പട്ടാനൂർ കെ പി സി എച്ച് എസ് എസ്), ജോൺ ജോസഫ് (പത്താം തരം, പെരുമ്പടവ് ബി വി ജെ എം ഹയർസെക്കണ്ടറി), കെ വൈശാഖ് (ഒമ്പതാം തരം, മൊകേരി രാജീവ്ഗാന്ധി എച്ച് എസ് എസ്), ഹയർസെക്കണ്ടറി വിഭാഗത്തിൽ മാൻസി പ്രേം എടത്തരോത്ത് (പ്ലസ് വൺ, മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം), ബൽജിത്ത് (പ്ലസ് ടു, കുഞ്ഞിമംഗലം ജി എച്ച് എസ് എസ്), പി വി വൈശ്വീ കൃഷ്ണ ( കണ്ടങ്കാളി എസ് എസ് ജി എച്ച് എസ് എസ്), കോളേജ് വിഭാഗത്തിൽ പി ഹനീന ഹാഷിം (ശ്രീനാരായണ കോളേജ്), ഫലിലു റഹ്മാൻ(തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കലക്ടറേറ്റ് ആംഫി തിയേറ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, എഡിഎം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, എസ്എസ്കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ് ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് എന്നിവർ സംസാരിച്ചു.