പോളണ്ടിനെ തകർത്ത് അർജന്റീന; ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീ ക്വാർട്ടറിൽ
December 1 | 06:11 AM
ദോഹ: സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഓസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ. തോറ്റെങ്കിലും 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. സൗദിയെ തോൽപിച്ചതോടെ മെക്സിക്കോക്ക് നാലു പോയന്റായെങ്കിലും ഗോൾശരാശരിയിൽ പോളണ്ട് മുന്നിലെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്. ബോക്സിന്റെ വലതുവിങ്ങിൽ നിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്താണ് അൽവാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ സമനില മതിയെന്നിരിക്കെ, പ്രതിരോധത്തിലൂന്നിയാണ് പോളണ്ട് പന്തുതട്ടിയത്. ഗോളിലേക്കുള്ള നീക്കങ്ങളൊന്നും കാര്യമായുണ്ടായില്ല. എന്നാൽ, പന്തടക്കത്തിലും പാസ്സിങ്ങിലും ആക്രമണത്തിലും അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. ഗോളൊന്നുറപ്പിച്ച അർജന്റീനയുടെ പല നീക്കങ്ങളും പോളണ്ട് താരങ്ങൾ പ്രതിരോധിച്ചു. ഷോട്ട് ഓൺ ടാർജറ്റിൽ 12 തവണയാണ് അർജന്റീന തൊടുത്തത്.
അർജന്റീന 4-2-3-1 ഫോർമാറ്റിലും പോളണ്ട് 4-4-2 ശൈലിയിലുമാണ് കളിച്ചത്. മെക്സികോക്കെതിരെ കളിച്ച ടീമിൽനിന്ന് നാലു മാറ്റങ്ങളോടെയാണ് പരിശീലകൻ ലയണൽ സ്കലോനി പോളണ്ടിനെതിരെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്. പ്രതിരോധ നിരയിൽ ക്രിസ്റ്റ്യൻ റൊമേരോ, നഹുവൽ മൊലിന എന്നിവർ തിരിച്ചെത്തി. അറ്റാക്കിൽ ജൂലിയൻ അൽവാരസ്, മധ്യനിരയിൽ എൻസോ ഫെർണാണ്ടസ് എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി.
സൗദിക്കെതിരെ ഇറങ്ങിയ ടീമിൽ ഒരുമാറ്റവുമായാണ് പോളണ്ട് കളിക്കാനിറങ്ങിയത്. അറ്റാക്കിങ് മിഡ്ഫീൽഡിൽ അർക്കാഡിയസ് മിലിക്കിനു പകരം കരോൾ സ്വിഡെർസ്കി ആദ്യ ഇലവനിലെത്തി. മത്സരത്തോടെ അർജന്റീനക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡ് മെസി സ്വന്തമാക്കി. 22 മത്സരങ്ങൾ. 21 മത്സരങ്ങൾ കളിച്ച ഡീഗോ മറഡോണയുടെ റെക്കോഡാണ് മറികടന്നത്. സി ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും ഒരു തോൽവിയുമായി അർജന്റീനക്ക് ആറു പോയിന്റാണുള്ളത്.