ഡിമരിയക്ക് ഇരട്ടഗോൾ; സൗഹൃദമത്സരത്തിൽ യുഎഇയ്ക്കെതിരെ അഞ്ചടിച്ച് മെസിപ്പടക്ക് ജയം
November 17 | 06:06 AM
അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ദുർബലരെങ്കിലും യുഎഇയ്ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് അര്‍ജന്റീനയ്ക്ക് മികച്ച വിജയം. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
മത്സരത്തിന് കിക്കോഫായി തുടക്കത്തിലെ പന്തടക്കത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും ആദ്യ പത്ത് മിനുറ്റില്‍ വല ചലിപ്പിക്കാന്‍ ലിയോണല്‍ മെസിക്കും സംഘത്തിനുമായില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ഗോള്‍പൂരവുമായി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര് കളം കയ്യടക്കുന്നതാണ് കാഴ്ചയായിരുന്നു. 17-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. 25-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി. ഇത്തവണ അക്യൂനയുടെ വകയായിരുന്നു അസിസ്റ്റ്. 36-ാം മിനുറ്റില്‍ അലിസ്റ്ററിന്റെ അസിസ്റ്റില്‍ ഡി മരിയ രണ്ടാമതും വലകുലുക്കി. 44-ാം മിനുറ്റില്‍ മരിയയുടെ അസിസ്റ്റില്‍ ലിയോണല്‍ മെസി പട്ടിക നാലാക്കി. രണ്ടാംപകുതിയില്‍ 60-ാം മിനുറ്റില്‍ ഡി പോളിന്റെ അസിസ്റ്റില്‍ ജ്വാക്വിം കൊറേയ ലക്ഷ്യം കണ്ടു. അർജൻ്റീന തന്നെയാണ് കളിയിൽ നിറഞ്ഞുനിന്നതെങ്കിലും ചില ഒറ്റപ്പെട്ട അവസരങ്ങൾ യുഎഇയ്ക്ക് ലഭിച്ചു. 81ആം മിനിട്ടിൽ ലിസാൻഡ്രോ മാർട്ടിനസിൻ്റെ ഗോൾ ലൈൻ ക്ലിയറൻസാണ് അർജൻ്റീനയെ തുണച്ചത്.