വിള ഇൻഷൂറൻസ്: കൃഷി വകുപ്പ് വാഹന പ്രചാരണ ജാഥ തുടങ്ങി
December 6 | 04:46 PM
കണ്ണൂർ: വിള ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണ ജാഥ തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി ഡിസംബർ 10ന് ജാഥ സമാപിക്കും.
കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും സംയുക്തമായാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഡിസംബർ 31നകം പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിലും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിലും ഇൻഷൂർ ചെയ്യണം. സംസ്ഥാന വിള ഇൻഷുറൻസിൽ ചേർന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.
ജാഥ ഡിസംബർ ഏഴിന് മട്ടന്നൂർ, ചാലോട്, മുഴക്കുന്ന്, കൂടാളി, ചാവശ്ശേരി, ഉളിക്കൽ, എട്ടിന് പടിയൂർ, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ, ഒൻപതിന് ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, മാടായി, പത്തിന് രാമന്തളി, എരമം കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. നെല്ല് , വാഴ, മരച്ചീനി, കശുമാവ് എന്നിവക്കും പച്ചക്കറി വിളകളായ വള്ളിപ്പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകൾക്കും ഇൻഷൂർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീത്, പാട്ട രസീത് എന്നിവയുടെ പകർപ്പുമായി സി എസ് സി ഡിജിറ്റൽ സേവ കേന്ദ്രം, അക്ഷയ കേന്ദ്രം, അംഗീകൃത ഏജന്റുമാർ എന്നിവിടങ്ങളിൽ വിള ഇൻഷൂർ ചെയ്യാം. കാർഷിക വായ്പ എടുത്ത കർഷകർ ബാങ്ക് ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡാറ്റയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്ന കാലാവസ്ഥ തോതും അനുസരിച്ചാണ് നഷ്ടപരിഹാരം നൽകുക. ശക്തിയായ കാറ്റ് , മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് വ്യക്തിഗത പരിശോധന നടത്തിയും നഷ്ടപരിഹാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം. ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) എ സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി വി ശൈലജ, കൃഷി ഇൻഷുറൻസ് കമ്പനി ജില്ലാ കോ ഓർഡിനേറ്റർ പി ഐശ്വര്യ, ഫീൽഡ് സൂപ്പർവൈസർ കെ അശ്വിനി എന്നിവർ പങ്കെടുത്തു.