എല്ലായിടത്തും പിൻവാതിൽ നിയമനം; കത്ത് വിവാദത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
November 14 | 05:39 AM
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം ഭരണത്തിൽ എല്ലായിടത്തും പിൻവാതിൽ നിയമനം നടക്കുകയാണ്. കത്ത് വിവാദത്തിൽ തെറ്റ് ചെയ്തവരെ പാർട്ടി ഇടപെട്ട് സംരക്ഷിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഗുരുതര കുറ്റകൃത്യത്തെ വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സിപിഎം തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണ്. നിയമന കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പനെ ഫോണിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആനവൂർ വലിയ പ്രിവിലേജുള്ള ആളാണല്ലോയെന്നും സതീശൻ പരിഹസിച്ചു. കത്ത് വ്യാജമെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യമുയർത്തിയ സതീശൻ, കത്ത് ആകാശത്തു നിന്ന് പൊട്ടിവീണതാണോയെന്നും പരിഹസിച്ചു. ഏത് അന്വേഷണം നടത്തിയാലും സിപിഎമ്മുകാരിലെത്തി നിൽക്കുമെന്ന സ്ഥിതിയിൽ ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.