എന്റെ ഭൂമി' ഡിജിറ്റൽ റീസർവേക്ക് ഒന്നിന് തുടക്കമാവും;ജില്ലാതല ഉദ്ഘാടനം തലശ്ശേരിയിൽ
November 1 | 05:01 AM
ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണമായും അളക്കുന്ന 'എന്റെ ഭൂമി' എന്ന പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂർണമായും നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ ഭൂരേഖകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. ഇതേസമയം ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവഹിക്കും. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് റീസർവെ നടപടികൾ 1966-ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി 'എന്റെ ഭൂമി' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്നും അനുവദിച്ചിട്ടുണ്ട്. നാലു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെ കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കും.
കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാവും. സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ 48 സർവേയർമാരെയും 180 ഹെൽപർമാരേയും താൽക്കാലികമായി നിയമിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും. സർവേ നടപടികൾക്ക് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ കലക്ടർ അഭ്യർഥിച്ചു.
ജില്ലാ തല ഉദ്ഘാടന സമ്മേളനത്തിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്സൻ ജമുനാറാണി അധ്യക്ഷയാവും. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ അസിസ്റ്റൻറ് കലക്ടർ മിസൽ സാഗർ ഭരത്, റീസർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി എന്നിവർ സംബന്ധിച്ചു.