വികസന കേന്ദ്രങ്ങളുമായി സമഗ്ര ശിക്ഷ കേരളം
November 5 | 06:20 AM
കണ്ണൂർ: സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ജില്ലാതല പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 13 സബ് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍ ഒരുക്കുക.
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനാണ് നൈപുണി വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിലൂടെ വിദ്യര്‍ഥികളെ സ്വയം സംരംഭങ്ങള്‍ ആരംഭിക്കാനും മികച്ച തൊഴില്‍ നേടാനും പ്രാപ്തരാക്കും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് അധ്യക്ഷത വഹിച്ചു. എസ് ഡി സി റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ ദിലന് സത്യനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, വി എച്ച് എസ് ഇ എ ഡി ഉദയകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ കെ വിനോദ് കുമാര്‍, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി വിനോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി പി അശോകന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ എസ് ഷിറാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, സംസ്ഥാന നൈപുണ്യ വികസന മിഷന് ജില്ലാ സ്കില്‍ കോ ഓര്‍ഡിനേറ്റര്‍ വിജേഷ് വി ജയരാജ് എന്നിവര്‍ പങ്കെടുത്തു.