നാളികേരത്തെ സാമ്പത്തിക ശക്തിയുടെ സ്രോതസ്സാക്കാം
November 23 | 05:42 AM
കണ്ണൂർ: നാളികേരത്തെ സാമ്പത്തിക ശക്തിയുടെ സ്രോതസ്സാക്കി മാറ്റാൻ കഴിയുമെന്ന ആശയം പങ്കുവെച്ച് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നടന്ന സെമിനാർ. 'നാളികേര കൃഷിയും മൂല്യവർധിത ഉൽപ്പന്നങ്ങളും' എന്ന വിഷയം കുന്നോത്തുപറമ്പ് കൃഷി ഓഫീസർ ശുഹൈബ് തോട്ടിയാനാണ് അവതരിപ്പിച്ചത്.
നാളികേരത്തെ സാമ്പത്തിക ശക്തിയുടെ സ്രോതസാക്കാനാകും എന്നതിന്റെ തെളിവാണ് വിപണി കീഴടക്കി കൊണ്ടിരിക്കുന്ന തെങ്ങിന്റെ മൂല്യ വർധിത ഉൾപ്പന്നങ്ങൾ. കേവലം ഉത്പാദനവും വിപണനവും എന്ന ആശയത്തിൽ നിന്ന് ഉപഭോക്താവ് ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ സവിശേഷതകളോടെ നിർമ്മിക്കാൻ കഴിയണം. കാര്യക്ഷമവും വൈവിധ്യ പൂർണവുമായ ഉത്പന്നങ്ങൾക്കാണ് ഉപഭോക്താവ് ഉറ്റുനോക്കുന്നത്. ഇതിനാൽ ഉപഭോക്താവിനും ഉത്പാദകനും ഈ മേഖലയിലെ സാങ്കേതിക മികവുകൾ ഉപയോഗിച്ചുള്ള സംരംഭങ്ങൾ ഏറെ ഗുണം ചെയ്യുമെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
മറ്റ് ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി തേങ്ങക്ക് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ തന്നെ ഉൽപന്ന വൈവിധ്യത്തിന് സാധ്യതയുണ്ട്. കരിക്ക്, പൊങ്ങ് എന്നിയിൽ നിന്ന് വരെ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. നാളികേര ഉത്പാദനത്തിൽ ഇന്ത്യക്ക് മുഖ്യ സ്ഥാനമുണ്ടെങ്കിലും 10 ശതമാനത്തിൽ താഴെ മാത്രമാണ് മൂല്യവർധിത ഉൽപന്നം വിപണിയിൽ സ്ഥാനം പിടിക്കുന്നത്. ഇതിന് മാറ്റം വരണം. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചൂല് മുതൽ വാർധക്യത്തിന്റെ അവശതകളിൽ ഒപ്പമുണ്ടാകുന്ന ഊന്ന് വടി വരെ തെങ്ങിൽ നിന്നും ഉണ്ടാക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്തത് പോരായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർ ഐ ടി ടി സി ഡെപ്യൂട്ടി ഡയറക്ടർ ബി അനിൽകുമാർ മോഡറേറ്റേറായി.