വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു; കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്
January 12 | 10:04 PM
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. നാലുമണിയോടെ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു. അതേസമയം, വാളാട് വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കർഷകനെ ആക്രമിച്ച കടുവയെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.