തലശ്ശേരിയിൽ 17കാരൻ്റെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
November 24 | 10:51 AM
തലശ്ശേരി: ചികിത്സാ പിഴവ് മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്ന പരാതിയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഡെപ്യൂട്ടി ഡിഎംഒ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് സാഹചര്യം സങ്കീർണ്ണമാക്കിയത്. സമാന സാഹചര്യങ്ങളിൽ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന് സമർപ്പിച്ചു. ഡിഎച്ച്എസ് ൽ നിന്നുള്ള പ്രത്യേക സംഘം പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് കൈയുടെ എല്ല് പൊട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനേഴുകാരൻ സുൽത്താന്റെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുൽത്താനെ ചികിത്സിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തത്. തലശ്ശേരി എഎസ്പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.