സുഖ്വിന്ദര് സിംഗ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും
December 10 | 11:41 PM
ഷിംല: തർക്കങ്ങൾക്കും ആഭ്യൂഹങ്ങൾക്കും വിരാമമിട്ട് സുഖ്വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. സുഖ്വിന്ദർ സിംഗിന്റെ പേര് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ് ഉൾപ്പെടെ നേരത്തെ മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരുന്നു. തർക്കം ഒഴിവാക്കാൻ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗും സുഖ്വിന്ദര് സിഗും തമ്മിലാണ് പ്രധാനമായും മത്സരമുണ്ടായിരുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയുടെ പേരും ചർച്ചയിലുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ സിംഗ്. മുഖ്യമന്ത്രി കസേര ലഭിച്ചില്ലെങ്കിൽ സുഖ്വീന്ദർ സുഖു ബി.ജെ.പിക്കൊപ്പം മറുകണ്ടം ചാടാനുള്ള സാധ്യത ഏറെയാണെന്ന് പ്രചരണമുണ്ടായിരുന്നു. നേതാക്കൾക്കിടയിൽ പോര് മുറുക്കിയതോടെ തീരുമാനം ദേശീയ അധ്യക്ഷന് വിടുകയായിരുന്നു.