രാജ്യത്ത് മതപരമായ ഘോഷയാത്രകൾ നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി
December 10 | 02:42 PM
ന്യൂഡൽഹി: രാജ്യത്തെമ്പാടുമുള്ള മതപരമായ ഘോഷയാത്രകൾ നിയന്ത്രിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മതപരമായ ഘോഷയാത്രകൾ വർഗ്ഗീയ കലാപത്തിന് കാരണമാകുന്നു എന്ന് പറഞ്ഞാണ് മതപരമായ ഘോഷയാത്രകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഹർജിയുമായി എൻജിഒ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാനങ്ങളുടെ കീഴിലുള്ളതാണ് ക്രമസമാധാന പരിപാലനം. ഈ കാര്യത്തിലേക്ക് സുപ്രീംകോടതിയെ അനാവശ്യമായി വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മതഘോഷയാത്രകൾ മൂലം വീണ്ടും വീണ്ടും സംഘർഷങ്ങൾ ഉണ്ടാകുകയാണെന്നും അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സിംഗ് പറഞ്ഞു, മതപരമായ ഘോഷയാത്രകളിൽ കലാപ പരമ്പരകൾ ഉണ്ടാകുന്നുവെന്നും അഭിഭാഷകൻ സി.യു സിംഗ് പറഞ്ഞു.
എല്ലാ മതപരമായ ആഘോഷങ്ങളും കലാപങ്ങളുടെ കാരണമായി നമ്മൾ എപ്പോഴും ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. നാട്ടിൽ ഇത്തരം ആഘോഷങ്ങൾ ഉണ്ടാക്കുന്ന നന്മകളും പരിഗണിക്കണം. ഗണേശപൂജയ്ക്കിടെ ലക്ഷങ്ങൾ ഒത്തുകൂടുന്നുണ്ടെങ്കിലും കലാപങ്ങളൊന്നും നടക്കാത്ത മഹാരാഷ്ട്രയിലെ ഉദാഹരണം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജ്യം വൈവിധ്യപൂർണ്ണമാണെന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഒരു ഭാഗത്തെ അവസ്ഥയെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരെ ഓർമ്മിപ്പിച്ചു.