ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം: കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച; കൂടുതല്‍ പേര് ചികിത്സയില്‍
March 9 | 09:50 AM
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരാര്‍ കമ്പനി മാറ്റിയില്ല. ബയോമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷവും പരാതികള്‍ ഉയര്‍ന്നിരുന്നു. 11 കോടി രൂപ കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.
അതേ സമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ധാരാളം പേരാണ് ചികിത്സ തേടിയെത്തുന്നത്.ശ്വസം മുട്ടല്‍, ചുമ, ചൊറിച്ചില്‍ എന്നിങ്ങനെയാണ് ജനങ്ങളെ പ്രധാനമായും അലട്ടുന്ന പ്രശ്നങ്ങള്‍. ചികിത്സയ്ക്കായി 17 പേര് ബ്രഹ്മപുരം സബ് സെന്ററിലും എട്ട് പേര് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തി. ഇതിന് പുറമെ നിരവധി പേര് സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്.