ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും
November 14 | 04:28 PM
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും.
ക്ഷേമ പെന്ഷന് ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു. വ്യാജപ്രചാരണത്തില്‍ സി.പി.എമ്മിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഭിക്ഷ നടത്തിയതിന്റെ പേരില്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് മറിയക്കുട്ടിക്ക് നേരിടേണ്ടിവന്നത്.
മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരേ സി.പി.എം. പ്രചരിപ്പിച്ചത്. പെണ്മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചരിപ്പിച്ചു. ഏക്കറുകള്‍ ഭൂമിയുണ്ടെങ്കില്‍ അതേത് വില്ലേജിലാണെന്ന് കണ്ടെത്തി എടുത്തുതരണമെന്ന് മറിയക്കുട്ടി തിരിച്ചടിച്ചു. പത്തുമുറിയുള്ള വീട് ഏത് വില്ലേജിലാണെന്ന് തെളിയിച്ചുതരണം. തുടർന്നാണ് മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്.