രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിൽ അപ്പീൽ നൽകും; നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെ. സി വേണുഗോപാൽ
March 24 | 05:04 PM
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തെറ്റുകൾ മൂടിവയ്ക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എതിർ ശബ്ദത്തെ മുഴുവൻ കേന്ദ്രം നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകും. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ, രാഹുലിൻ്റെ അഭിഭാഷകൻ ആർ എസ് ചീമ എന്നിവരാണ് വിദഗ്ധ സമിതിയിലുണ്ടായിരിക്കുകയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണ്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുളള ശ്രമം തുടങ്ങിയതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. പാർലമെന്റിൽ രാഹുലിന്റെ ഏത് വാക്കാണ് മോശമായതെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. രാഹുലിന്റെ ശബ്ദമുയർത്താൻ സമ്മതിക്കുന്നില്ല. അഭിമന്യുവിനെ പദ്മവ്യൂഹത്തിൽപ്പെടുത്തിയത് പോലെ രാഹുലിനെ കേസുകളിൽ കുടുക്കിയിരിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.