രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉൾപ്പടെ 6 പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്
November 11 | 02:50 PM
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനിയെ മോചിപ്പിക്കാൻ ഉത്തരവ്. നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ കേസിലെ എല്ലാ പ്രതികളും മോചിതരാകും. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവര്‍ വ്യക്തമാക്കി.
മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷമായി ഇരുവരും ജയിലിലാണ് . ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീംകോടതി ഉത്തരവിട്ടത്. 1991 മെയ് 21ന് ആണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.