അരിക്കൊമ്പൻ കേസ്: വിദഗ്ധ സമിതി ഇന്ന് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
April 5 | 07:56 AM
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനാഭിപ്രായം പ്രതിഫലിക്കുന്ന സമവായ റിപ്പോര്‍ട്ടായിരിക്കും സമിതി സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷന് ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കും.അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ടറിയുന്നതിനും വിലയിരുത്തുന്നതിനുമാണ് സമിതി അംഗങ്ങള്‍ സ്ഥലത്ത് എത്തിയത്. പരാതിയുള്ള പ്രദേശവാസികളെ ഇനിയും കാണാന്‍ സംഘം തയ്യാറാണ്. അരിക്കൊമ്പനെ സ്ഥലത്ത് നിന്നും മാറ്റുമെന്നാണ് സൂചന. അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുകയും കൂടുതല്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്യും. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര് എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.
ചിന്നക്കനാലിൽ എത്തിയ അഞ്ചംഗ സംഘം പ്രദേശവാസികൾ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വിദഗ്ധസമിതി ഇടുക്കി സിങ്കുകണ്ടത്തെ സമരപന്തൽ സന്ദർശിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. സമരപ്പന്തൽ സന്ദർശിച്ച് പ്രതിഷേധം മനസിലാക്കണമായിരുന്നുവെന്ന് നാട്ടുകാർ പ്രതികരിച്ചു.