ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്; ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയെന്ന് മല്ലിക സാരാഭായ്
January 28 | 09:57 AM
ബെംഗളൂരു: ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണ് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നെന്നും മല്ലിക സാരാഭായ് പറഞ്ഞു.
മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടുവെന്നും മല്ലിക പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും അവർ പറഞ്ഞു. ഗവർണർ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ധർ തന്നെയാണ് സർവകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക വ്യക്തമാക്കി.