നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരം; അസോസിയേഷനുകൾ തമ്മിലുള്ള തർക്കത്തിൽ കർശന നടപടിയെന്ന് കായിക മന്ത്രി
December 22 | 07:25 PM
തിരുവനന്തപുരം: മലയാളിയായ സൈക്കിൾ പോളോ ദേശീയ താരം
നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി കായിക മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് നിദ ഫാത്തിമ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആ സമയം തന്നെ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചു. സംഘാടകരെ ഉൾപ്പെടെ വിളിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ക്ലബിലാണ് ഈ കുട്ടിയും ഉൾപ്പെട്ടിട്ടുള്ളത്. പക്ഷേ ഈ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി അനുമതി കിട്ടിയ ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാനായത്. അസോസിയേഷനുകൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിലാണ് ഇവർക്ക് കോടതിയിൽ പോകേണ്ടി വന്നത്.
അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം തിരികെ കൊണ്ടുവരാൻ അവിടുത്തെ കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾക്ക് അങ്ങോട് പോകാനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള എന്തുകാര്യങ്ങളും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.